02:02am 10 June 2026
NEWS
ഖജനാവ് കാലിയെന്നത് വ്യാജ പ്രചാരണം; വസ്തുതകൾ മറച്ചുവെച്ച് സർക്കാരിന്റെ രാഷ്ട്രീയ നാടകം
08/06/2026  09:39 AM IST
ന്യൂസ് ബ്യൂറോ
ഖജനാവ് കാലിയെന്നത് വ്യാജ പ്രചാരണം; വസ്തുതകൾ മറച്ചുവെച്ച് സർക്കാരിന്റെ രാഷ്ട്രീയ നാടകം

തിരുവനന്തപുരം: പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി വരിഞ്ഞുമുറുക്കി, ഭരണഘടന ഉറപ്പുനൽകുന്ന സഹകരണാത്മക ഫെഡറലിസത്തെ അട്ടിമറിക്കാൻ കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാർ ശ്രമിക്കുമ്പോൾ അതിനെതിരെ മിണ്ടാട്ടമില്ലാതെ സംസ്ഥാന സർക്കാർ. കേന്ദ്രത്തിന്റെ ജനാധിപത്യ‐ഫെഡറൽ വിരുദ്ധ നയങ്ങൾക്കെതിരെ ചെറുവിരലനക്കാൻ പോലും തയ്യാറാകാത്ത യു.ഡി.എഫ് സർക്കാർ, കഴിഞ്ഞദിവസം നിയമസഭയുടെ മേശപ്പുറത്തുവെച്ച ധനകാര്യ സ്റ്റാറ്റസ് റിപ്പോർട്ട് (വൈറ്റ് പേപ്പർ) വഴി യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന വിമർശനം ശക്തമാകുന്നു.
​കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്നതിനെതിരെ ഒറ്റവരി പ്രതിഷേധംപോലും ഈ ധവളപത്രത്തിലില്ല. കാലഹരണപ്പെട്ടതും അങ്ങേയറ്റം യാഥാസ്ഥിതികവുമായ പൊതുധനകാര്യ കാഴ്ചപ്പാടിലൂടെയാണ് വൈറ്റ് പേപ്പർ വസ്തുതകളെ വിശകലനം ചെയ്യുന്നത്.
​വസ്തുതകൾ ബോധപൂർവം തമസ്കരിക്കുന്നു
​കേരളത്തിന്റെ ആകെ കടം-ആഭ്യന്തര വരുമാന അനുപാതം 39 ശതമാനമായിരുന്നത് കഴിഞ്ഞ 5 വർഷംകൊണ്ട് 33.6 ശതമാനമായി കുറയുകയാണ് ചെയ്തതെന്ന യാഥാർത്ഥ്യം വൈറ്റ്‌‌പേപ്പർ ബോധപൂർവം മറച്ചുവെക്കുന്നു. കിഫ്ബിവഴി നടത്തിയ മൂലധനച്ചെലവും ത്രിതല പഞ്ചായത്തുകൾവഴി നടത്തുന്ന മൂലധനച്ചെലവും കണ്ടില്ലെന്നു നടിച്ചാണ് കേരളത്തിന്റെ മൂലധനച്ചെലവ് കുറവാണെന്ന, വസ്തുതകളുടെ പിൻബലമില്ലാത്ത വിധിപ്രസ്താവം ധവളപത്രത്തിൽ എഴുതിച്ചേർത്തിരിക്കുന്നത്.

​എന്നാൽ വസ്തുത മറ്റൊന്നാണ്:

​മൂലധനച്ചെലവ്: 2022‐23ൽ യഥാർത്ഥ മൂലധനച്ചെലവ് 21,635 കോടിയായിരുന്നത് 2026‐27ൽ 30,969 കോടിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
​കുടിശികകളുടെ യാഥാർത്ഥ്യം: 2026 മാർച്ച് 31ൽ സർക്കാർ കൊടുത്തുതീർക്കേണ്ട കുടിശിക 48,733 കോടിയാണെന്ന് വൈറ്റ് പേപ്പറിൽ പറയുന്നുണ്ടെങ്കിലും ഇതിൽ വലിയൊരു പങ്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളതാണ്. സപ്ലൈകോ, യു.ജി.സി, എസ്.സി-എസ്.ടി സ്കോളർഷിപ്പ് എന്നിവയുടെ കുടിശികയായ 4,770 കോടിയിൽ വലിയ അളവും കേന്ദ്രം നൽകാനുള്ളതാണ്.
​ബി.ഡി.എസ് കുടിശികയായി പറയുന്ന 3,431കോടി കൃത്യമായ ഷെഡ്യൂൾ അനുസരിച്ച് ബാങ്കുകൾക്ക് നൽകിവരുന്ന തുകയാണ്.
​സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള കുടിശികയായ 36,057 കോടി രൂപ കൊടുത്തുതീർക്കാൻ കൃത്യമായ പദ്ധതി തയ്യാറാക്കി ബഡ്ജറ്റിൽ തുക വകയിരുത്തിയ ശേഷമാണ് മുൻ എൽ.ഡി.എഫ് സർക്കാർ അധികാരമൊഴിഞ്ഞത്. തദ്ദേശസ്ഥാപനങ്ങൾക്ക് നൽകേണ്ട മൂന്നാം ഗഡുവായ 1,982 കോടി മുടങ്ങിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലമാണ്.
​ഖജനാവിൽ അധികമായി 50,000 കോടിയെത്തും
​അഞ്ചുവർഷംകൊണ്ട് 50,000 കോടി രൂപയുടെ കേന്ദ്ര നികുതിവിഹിതം കുറയുമ്പോഴും തനത് നികുതി വരുമാനം കൂട്ടിയാണ് എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുപോയത്. അയ്യായിരത്തി നാനൂറ്‌ കോടിയിലേറെ ഖജനാവിൽ നീക്കിയിരുപ്പ് വച്ചുകൊണ്ടാണ് മുൻ സർക്കാർ അധികാരമൊഴിഞ്ഞത്‌. ഇടതുസർക്കാർ നടത്തിയ നിരന്തര സമ്മർദ്ദങ്ങളുടെ ഫലമായി പതിനാറാം ധനകാര്യ കമ്മിഷൻ കേരളത്തിനുള്ള കേന്ദ്രവിഹിതത്തിൽ വലിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്.
​ഡിവിസിബിൾ പൂൾ വിഹിതം: മുൻപ് 1.92% ആയിരുന്ന കേരളത്തിന്റെ വിഹിതം ഇപ്പോൾ 2.38% ആയി വർദ്ധിച്ചിരിക്കുകയാണ്. ഓരോവർഷവും ചുരുങ്ങിയത് 10,000ത്തിലധികം കോടി രൂപയാണ് ഇതിലൂടെ സംസ്ഥാന ഖജനാവിൽ അധികമായി വരാൻ പോകുന്നത്.
​2026 മുതൽ 2031 വരെയുള്ള ഈ നിരക്ക് വർദ്ധനയുടെ പൂർണ്ണ ഗുണഭോക്താക്കൾ പുതിയ യു.ഡി.എഫ് സർക്കാരാണ്. അഞ്ചുവർഷംകൊണ്ട് 50,000 കോടി ഇതിലൂടെ അധികമായി ഖജനാവിലെത്തും. അതുകൊണ്ട് തന്നെ 'പണമില്ല' എന്ന് പറഞ്ഞ് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ ഈ സർക്കാരിന് കഴിയില്ല. എന്നാൽ, ഈ യാഥാർത്ഥ്യങ്ങൾ നിലനിൽക്കെയാണ് ഖജനാവ് കാലിയാണെന്ന വ്യാജപ്രചാരണവുമായി യു.ഡി.എഫ് സർക്കാർ രംഗത്തുവരുന്നത്. അതിനുള്ള സൈദ്ധാന്തിക വ്യായാമം മാത്രമാണ് ഈ വൈറ്റ് പേപ്പർ.
​പിന്നിൽ സ്വകാര്യവത്കരണ അജണ്ട
​കേരളത്തിന്റെ ഇന്നത്തെ പരിമിത ധനകാര്യ സ്ഥിതിക്കു കാരണക്കാരായ കേന്ദ്ര നയങ്ങളെ 'വൈറ്റ് വാഷ്' ചെയ്യുന്നു എന്നുമാത്രമല്ല, സംസ്ഥാനത്തെ കൂടുതൽ അപകടങ്ങളിലേക്ക് തള്ളിവിടുന്ന ചികിത്സാവിധികളാണ് റിപ്പോർട്ടിലുള്ളത്. 'സാമ്പത്തിക പ്രതിസന്ധി' മറികടക്കാൻ ധവളപത്രത്തിലൂടെ സർക്കാർ മുന്നോട്ടുവെക്കുന്ന മറുമരുന്ന് പരിപൂർണ്ണമായ സ്വകാര്യവത്കരണ അജണ്ടയാണെന്നത് വ്യക്തമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img